വേനലവധിക്ക് വിരാമമിട്ടു കൊണ്ട് ഉത്സവാന്തരീക്ഷത്തിൽ സ്കൂളുകളിൽ പ്രവേശനോത്സവം ആഘോഷമായി നടന്നു. 40 ലക്ഷത്തോളം കുട്ടികൾ ജൂൺ രണ്ടാം തീയതി സ്കൂളിലേക്ക് പ്രവേശിക്കുമ്പോൾ അതിൽ ആദ്യമായി ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന മൂന്നു ലക്ഷത്തോളം കുരുന്നുകളുണ്ട്. വിദ്യാലയ പരിസരങ്ങൾ ശുചിത്വമുള്ളതാക്കിയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയും സ്കൂൾ അധികൃതരും പിടിഎയും നാട്ടുകാരും കുട്ടികളെ വരവേൽക്കാൻ തയ്യാറായിരുന്നു.
സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂർ ഹയർ സെക്കൻഡറി സ്കൂളിൽ ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ വിദ്യാർഥിനിയായ കുമാരി. ഭദ്രാഹരി രചന നിർവഹിച്ച പ്രവേശനോത്സവഗാനം നൃത്താവിഷ്കാരമായി അവതരിപ്പിച്ചു കൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.
അധ്യയന വർഷം തുടങ്ങുന്നതിന് മുമ്പ് തന്നെ ഒന്ന് മുതൽ ഒമ്പത് വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും പ്രിന്റ് ചെയ്തു കുട്ടികൾക്ക് വിതരണം ചെയ്തു. മൂന്ന് കോടി പുസ്തകങ്ങളാണ് ഈ അധ്യയന വർഷത്തിൽ വിതരണം ചെയ്തത്. ഇത് ചരിത്രത്തിൽ ആദ്യമായിട്ടാണ് നടക്കുന്നതെന്നും ബഹു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. പാഠപുസ്തക രചനയിൽ കുട്ടികളുടെ പങ്കാളിത്തവും മന്ത്രി എടുത്തു പറയുകയുണ്ടായി. അധ്യാപകരുടെയും അനധ്യാപകരുടെയും സ്ഥലം മാറ്റങ്ങളെല്ലാം സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞതും ഈ അധ്യയനവർഷത്തിന്റെ മികവായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവേശനോത്സവം അക്ഷരാർഥത്തിൽ ഉത്സവമായി മാറുന്ന കാഴ്ചയാണ് കുറച്ചു വർഷങ്ങളായി നമ്മൾ കാണുന്നത്.
പരസ്പര സ്നേഹം, കരുതൽ എന്നിവ ഉണ്ടാവുകയും നല്ല രീതിയിൽ അത് വളർത്തുകയും ചെയ്യാൻ വിദ്യാഭ്യാസം കാരണമാവണം. ലോകത്തിന്റെ പുരോഗതിക്കെല്ലാം കാരണമായ അറിവ് നേടുക എന്നത് തന്നെയാണ് വിദ്യാഭ്യാസത്തിന്റെ പരമോന്നതമായ ലക്ഷ്യം. പുതിയ കാര്യം അറിയുകയും മനസ്സിലാക്കുകയും ചെയ്യുമ്പോൾ ലഭിക്കുന്ന സന്തോഷം അളവറ്റതാണ്. അറിവാർജിച്ച് ആത്മവിശ്വാസത്തോടെ വളരുന്നതിന്റെ ആനന്ദമാണ് ആധുനികകാലത്ത് വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടത്. അതിലേയ്ക്കാണ് നമ്മുടെ കുഞ്ഞുങ്ങൾ ചുവട് വയ്ക്കേണ്ടത്.
വിവേകത്തോടെയുള്ള തിരിച്ചറിവും വിദ്യാഭ്യാസത്തിലൂടെ സ്വായത്തമാക്കണം. അതിനുള്ള ഇടങ്ങളായി വിദ്യാലയങ്ങൾ മാറണമെന്ന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സംസാരിച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവർത്തകരും അധ്യാപകരും അനധ്യാപകരും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു കൊണ്ട് പ്രവേശനോത്സവങ്ങൾ ഗംഭീരമായി നടന്നു.