തിരുവനന്തപുരം: വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി
ഗണിതപoന പിന്നാക്കാവസ്ഥ പരിഹരിക്കാൻ കേരള സർക്കാർ കെ ഡിസ്ക്കുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത മഞ്ചാടി പoനരീതി സംസ്ഥാനത്തെ 101 വിദ്യാലയങ്ങളിൽ ഗവേഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നു.
 
താരതമ്യേന പ്രയാസമേറിയ ഭിന്നസംഖ്യ എന്നാശയമാണ് മഞ്ചാടി പദ്ധതിയുടെ ഭാഗമായി ലളിതമായി കുട്ടികളിലെത്തിക്കുന്നത്. നാലുവർഷമായി കെ ഡിസ്ക് നടത്തി വന്ന അന്വേഷണങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന നൂതന രീതിയാണ് പാഠ്യപദ്ധതി വിനിമയത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്നത്. ചെറുവത്തൂർ (കാസർഗോഡ്)
കണ്ണൂർ നോർത്ത്, തളിപ്പറമ്പ് നോർത്ത് (കണ്ണൂർ), കൊയിലാണ്ടി, മേലടി, ചേവായൂർ (കോഴിക്കോട്), കാട്ടാക്കട (തിരുവനന്തപുരം) എന്നീ സബ്ജില്ലകളിലും സംസ്ഥാനത്തെ 30 മോഡൽ റസിഡൻഷ്യൽ സ്കൂളിലുമാണ് ഈ വർഷം പദ്ധതി നടപ്പിലാക്കുന്നത്. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിലാണ് നിർവഹണം. അക്കാദമിക നേതൃത്വം എസ് സി ഇ ആർ ടി ക്കാണ്.
പദ്ധതിയുടെ ആസൂത്രണത്തിനായി എസ് എസ് കെ യുടെ ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാനതല ശില്പശാല പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. എസ് എസ് കെ ഡയറക്ടർ ഡോ. എ ആർ സുപ്രിയ അധ്യക്ഷയായി. വിദ്യാകിരണം കോ ഓർഡിനേറ്റർ ഡോ. സി രാമകൃഷ്ണൻ, ഡോ. രതീഷ് കാളിയാടൻ, എം ഉഷ, കെ കെ ശിവദാസൻ, തുടങ്ങിയവർ സംസാരിച്ചു. എസ് എസ് കെ കൺസൾട്ടന്റ് എ കെ സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.